Pages

ഇത്താത്ത കുട്ടീം ഞാനും ഞങ്ങടെ പ്രണയോം..


"എന്റെ പേര്  സംഗീത്, നിന്റെ സീനിയറാണ്.. കുറച്ചു ദിവസമായി ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു.. എനിക്ക് നിന്നെ ഇഷ്ട്ടാണ്.." എല്ലാം ഒറ്റ ശ്വാസത്തില്‍ തന്നെ ഞാന്‍ പറഞ്ഞു നിര്‍ത്തി. എന്നിട്ട് അവള്‍ടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി. ഒരു ഭാവ വ്യത്യാസം പോലും ഇല്ല. എനിക്ക് സംശയമായി.
അല്ല ഇതിപ്പോ എനിക്ക് വെറുതെ തോന്നിയതാണോ?? ഏയ്‌ അല്ല.. ഞാന്‍ ശരിക്കും പറഞ്ഞത് തന്നെ, പക്ഷെ എന്തുകൊണ്ടാണ് അവളൊന്നും മിണ്ടാതെ പോയത്? മുഖത്തൊരു ചിരി വിടര്‍ന്നത് മാത്രം എനിക്കോര്‍മയുണ്ട്.

 VHSEയില്‍ പഠിച്ചിരുന്ന സമയം, ആദ്യവര്‍ഷത്തില്‍ തന്നെ ക്ലാസ്സിലെ കൂടെ പഠിച്ച സുന്ദരിക്കുട്ടി എന്റെ പ്രേമാഭ്യര്‍ഥന നിരസിച്ച ശേഷം രണ്ടാമത്തെ അഭ്യര്‍ത്ഥന. അതും മുന്നും പിന്നും ആലോചിക്കാതെ ഒരു നല്ല മൊഞ്ചുള്ള ഇത്താത്തകുട്ടിയോട് തന്നെ. വീഴില്ല വീഴില്ല എന്ന് കൂട്ടുകാര്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ തന്നെ വീഴും വീഴും എന്ന് നൂറുവട്ടം മനസ്സ് പറഞ്ഞു. നേരിട്ട് പോയി പറയുന്നതിന് മുന്‍പൊരു ദൂതനെ അയച്ചിരുന്നു. കാര്യമായ അല്ലെങ്കില്‍ പ്രതീക്ഷക്കൊത്ത മറുപടികള്‍ കിട്ടാതായപ്പോള്‍ നേരിട്ട് തന്നെ മുട്ടാന്‍ തീരുമാനിച്ചു. മേല്‍പ്പറഞ്ഞ രംഗം  REC യിലെ ബസ്‌ സ്റ്റോപ്പില്‍ വെച്ചായിരുന്നു. ബസ്‌ വന്നയുടന്‍ അവള്‍ കയറിപ്പോയി. ബസില്‍ ഇരുന്നുകൊണ്ട് എന്നെ ഒളികണ്ണെറിഞ്ഞോ എന്നൊരു സംശയം.. ഇനി എന്തായാലും നാളെ അറിയാം എന്ന് കരുതി ഞാനും മടങ്ങി.



അടുത്ത ദിവസം, നെഞ്ചില്‍ കത്തി കുത്തിയിറക്കുന്നതിനു തുല്യം മറുപടിയുമായി എന്റെ ദൂതന്‍ വന്നു. എന്താ? ഇതൊന്നും ശരിയാകില്ലത്രേ..!! മനസ്സ് പറഞ്ഞത് നടക്കാതെ വന്നപ്പോള്‍ ഒരുമാതിരി ഭ്രാന്ത് പിടിച്ചവനെ പോലെയായി ഞാന്‍ . എന്തിനു.. ക്ലാസ്സില്‍ ഇരിക്കാനുള്ള താല്പര്യം പോലും ഇല്ലാതായി. ഇന്റെര്‍വെല്‍ സമയത്ത് അവളെ മുന്നില്‍ കണ്ടപ്പോള്‍ ദേഷ്യമാണോ സങ്കടമാണോ മുഖത്ത് വന്നത് എന്നറിയില്ല, എങ്കിലും ഏതോ ഒരു പ്രത്യേക വികാരം ആ സമയത്ത് എന്നില്‍ വന്നിട്ടുണ്ടാവണം. അതവള്‍ക്കും മനസ്സിലായി. കൂട്ടുകാരികളുമായി എന്തോ പിറുപിറുത്തു കൊണ്ടവള്‍ ക്ലാസ്സിലേക്ക് പോയി. വിശപ്പ്‌ വരെ കെട്ടുപോയത് കൊണ്ട് ഉച്ചയ്ക്ക് കഴിയ്ക്കാന്‍ കൊണ്ടുവന്ന നൂല്‍പ്പുട്ടു വേറെ ആരുടെയോ പാത്രത്തില്‍ കൊട്ടി കൊടുത്തിട്ട് പാത്രം കഴുകുവാനായി പുറത്തിറങ്ങി. പാത്രം കഴുകി തിരിച്ചു വരുമ്പോള്‍ ന്റെ തട്ടമിട്ട മൊഞ്ചത്തി അടുത്ത് വന്നിട്ട് പറഞ്ഞു "എനിക്കൊരു കാര്യം പറയാനുണ്ട്, വൈകിട്ട് ബസ്‌ സ്റ്റോപ്പില്‍ വെച്ച് പറയാം"

തലവേദന കൂടി എന്ന് വേണം പറയാന്‍
എന്തായിരിക്കും അവള്‍ക്കു പറയാനുണ്ടാവുക? ഇനി അവളെ നോക്കി നില്‍ക്കരുതെന്നോ? അതോ ആങ്ങളമാരോട് പറയുമെന്നോ? ടീച്ചേഴ്സിനോട് പറയുമെന്നോ? നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. വേലിയിലിരുന്ന പാമ്പിനെ എടുത്തു തലയില്‍ വെച്ചോ എന്നൊക്കെ ഓര്‍ത്തുപോയി. 4.20 എന്ന് വാച്ചില്‍ തെളിയാന്‍ കാത്തിരുന്നു.

ഞങ്ങള്‍ക്ക് ക്ലാസ്സ്‌ വിടുന്നതിനു കുറച്ചു മുന്‍പ് തന്നെ അവരെ വിട്ടു. കൂട്ടുകാരികളോടൊപ്പം മെല്ലെ മെല്ലെ അവള്‍ നടന്നു നീങ്ങുമ്പോള്‍ നെഞ്ചിടിപ്പ് വീണ്ടും കൂടി.. ഭഗവാനെ ഇനിയെന്തൊക്കെ നടക്കും എന്ന് മനസ്സറിയാതെ പറഞ്ഞുപോയി. ശരി വരുന്നത് വരട്ടെ എന്ന മട്ടിലേക്ക് കാര്യങ്ങള്‍ എത്താന്‍ കുറെ സമയമെടുത്തു. സതീഷ്‌ സര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിയ ഉടന്‍ മന്‍ഷൂദിന്റെ കയ്യും പിടിച്ചു നേരെ ബസ്‌ സ്റ്റോപ്പിലേക്ക് ഞാനോടി. അവള്‍ അവിടെ ഉണ്ടാവണേ എന്ന് മനസ്സില്‍ നൂറുവട്ടം പ്രാര്‍ത്ഥിച്ചു.
അവളെ കണ്‍വെട്ടത്തു കണ്ടപ്പോള്‍ ത്തന്നെ ഓട്ടം നിര്‍ത്തി. അരികിലെത്തി കുറച്ചു മയത്തില്‍ എന്നാല്‍ നല്ല ഗൌരവത്തോടെ തന്നെ ചോദിച്ചു "എന്താ കാണണം എന്ന് പറഞ്ഞത്?"

ഒരു ചെറുപുഞ്ചിരിയോടെ അവള്‍ ചോദിച്ചു "എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞത് സത്യമാണോ?"
കെട്ടിപ്പിടിച്ചവളുടെ കവിളത്തൊരുമ്മ കൊടുത്ത് കൊണ്ട് 'ഈ ചുംബനത്തോളം സത്യമാണ്' എന്ന് പറയണമെന്നുണ്ടായിരുന്നു. എന്ത് കൊണ്ടോ അങ്ങനൊരു ബുദ്ധി അപ്പൊ കാണിച്ചില്ല. പകരം, "അതെ എനിക്കിഷ്ട്ടമാണ്, ഞാന്‍ തമാശ പറഞ്ഞതല്ല" എന്ന് ഒരുവിധം വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞൊപ്പിച്ചു.
കയ്യിലിരുന്ന ഇംഗ്ലീഷ് പ്രാക്ടിക്കല്‍ പുസ്തകം എന്റെ കയ്യിലേക്ക് വെച്ച് തന്നിട്ട് പറഞ്ഞു "ഇതിന്റെ ചട്ടയ്ക്കുള്ളില്‍ എനിക്ക് പറയാനുള്ളതുണ്ട്." അപ്പോഴും ആ മുഖത്തൊരു ചിരിയോ നാണമോ ഞാന്‍ കണ്ടില്ല. അവള്‍ പതിവായി പോവാറുള്ള ബസ്‌ എത്തി. അവളൊന്നു ചിരിച്ചില്ലെങ്കില്‍ കൂടിയും അവളുടെ കൂട്ടുകാരികള്‍ നല്ല നിറഞ്ഞ ചിരികള്‍ സമ്മാനിച്ച്‌ കൊണ്ട് ബസ്സില്‍ കയറി. ഒന്ന് മാറി നില്ക്കാന്‍പോലും  പോലും ആലോചിക്കാതെ അവിടെ നിന്ന് തന്നെ പുസ്തകത്തിന്റെ പുറംചട്ടയഴിച്ചു കൊണ്ട് അവള്‍ക്കു പറയാനുള്ളത് നോക്കി.

സാമാന്യം വലുപ്പമുള്ള ഒരു ഗ്രീറ്റിംഗ് കാര്‍ഡ്‌. അതില്‍ നീലമഷിയില്‍ നല്ല വെണ്ടയ്ക്ക അക്ഷരത്തില്‍ നാല് വരി
"ലൈഫ് ഈസ്‌ ഷോര്‍ട്ട് ബട്ട്‌
ലവ് ഈസ്‌ ലോങ്ങ്‌..
അല്ലെ?? അതെ..
നിലാവുദിക്കുന്ന രാത്രികള്‍ക്ക് നക്ഷത്രങ്ങള്‍ കാവലിരിക്കും"

ഇപ്പറഞ്ഞതിനൊക്കെ പല അര്‍ത്ഥങ്ങളും കാണും, എന്റെ മണ്ടയില്‍ 'അല്ലയോ പ്രിയനേ.. എനിക്ക് നിന്നെയും ഇഷ്ട്ടമാണ്' എന്നൊരര്‍ത്ഥം മാത്രേ തെളിഞ്ഞു വന്നുള്ളൂ. അതു മതി.  അടുത്ത ദിവസം രാവിലെ കുളിച്ചൊരുങ്ങി (എന്നത്തെയും പോലെ തന്നെ, എന്നാലും അന്ന് സോപ്പ് കുറച്ചു കൂടുതല്‍ പതപ്പിച്ചു എന്ന് മാത്രം) ഒരു പതിനഞ്ചു മിനിട്ട് നേരത്തെ തന്നെ സ്കൂളിലേക്ക് വെച്ച് പിടിപ്പിച്ചു. ബസ്‌ ഇറങ്ങിയപ്പോള്‍ തന്നെ അവളെയും കണ്ടു. രണ്ടു പേരുടെയും മുഖത്ത് നല്ല ചിരി പൊട്ടി..  ഒരുതരം നാണം കലര്‍ന്ന ചിരി.
പിന്നങ്ങോട്ട് ഒരൂ പ്രണയ ചരിത്രം തന്നാ.. എന്താ പറയാ? തട്ടത്തിന്‍ മറയത് സിനിമയില്‍ കാണുന്ന പോലെ ഒരു രാത്രിയില്‍ RECയിലെ സ്കൂള്‍ വരാന്തയില്‍ ഞങ്ങളും നടന്നു. പഴനി-മധുര-കൊടൈക്കനാല്‍ ടൂര്‍ പോയ രാത്രിയില്‍ . അതിനകം തന്നെ ഈ പ്രണയം സ്കൂള്‍ മുഴുവന്‍ അറിഞ്ഞു. അത് കൊണ്ടാവണം ബസ്സിലേക്ക് കയറുന്നതിനു മുന്‍പ് എന്റെ ടീച്ചര്‍ എന്നെ മെല്ലെ അടുത്തേക്ക്‌ വിളിച്ചിട്ട് "സംഗീതെ  ഇതൊരു ഹണിമൂണ്‍ ട്രിപ്പ്‌ ആക്കണ്ടാ ട്ടോ" എന്ന് പറഞ്ഞത്.

വിഷയം ഹിന്ദു-മുസ്ലിം വര്‍ഗീയവാദത്തിലേക്കും വിവാദ ഫോണ്‍ വിളികളിലേക്കുമൊക്കെ തിരിയാന്‍ അധികകാലം വേണ്ടി വന്നില്ല. അവളെ സ്നേഹിക്കുന്ന കുറ്റം പറഞ്ഞെന്നെയും എന്നെ സ്നേഹിക്കുന്ന കുറ്റം പറഞ്ഞവളെയും പലരും ഫോണ്‍ വിളിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതിനിടയില്‍ സ്കൂള്‍ പരിസരത്തെ പ്രമാണിമാരില്‍ ഒരാള്‍ക്ക്‌ അവളിലൊരു കണ്ണുള്ളത് ഞാനറിഞ്ഞു.

സ്കൂള്‍ കലോത്സവം തുടങ്ങി, നാട്ടിലെ സകലമാന ആളുകള്‍ക്കും സ്കൂളില്‍ കയറാനും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാനുമുള്ള ഏക അവസരം. ഇതിനിടയില്‍ ഒരു പത്തു പതിനഞ്ചു പേര്‍ എന്നെ പൊക്കി. NDF നേതാക്കള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍ എന്റെ ചുറ്റിലും അങ്ങനെ നിന്നു. എനിക്ക് പേടിയൊന്നും തോന്നിയില്ല (സത്യമായിട്ടും തോന്നിയില്ല) ഞാന്‍ എല്ലാരെയും എന്താ നിങ്ങളുടെ ഉദ്ദേശം എന്ന മട്ടില്‍ ഒന്ന് നോക്കി. അവരുടെ കൂട്ടത്തിലെ നേതാവ്, നമ്മടെ നാട്ടുപ്രമാണി എന്നോട് ചോദിച്ചു
"നീയവളെ കെട്ടുമോ?"
"എനിക്ക് കല്യാണ പ്രായമാവുമ്പോള്‍ , അന്നവളുടെ കല്യാണം കഴിഞ്ഞിട്ടില്ലെങ്കില്‍, അന്നും അവള്‍ക്കെന്നെ ഇഷ്ട്ടമാണെങ്കില്‍ ഞാനവളെ കെട്ടും" എന്ന് കിടിലന്‍ മറുപടി തന്നെ കൊടുത്തു. അല്ല പിന്നെ..

നിനക്ക് ഞങ്ങളെ കണ്ടിട്ട് പേടി തോന്നുന്നില്ലേ? കൂട്ടത്തില്‍ ഒരുത്തന്‍ കണ്ണുരുട്ടിത്തന്നെ ചോദിച്ചു.
"എനിക്ക് പേടിയില്ല, പക്ഷെ എനിക്ക് ചിരി വരുന്നുണ്ട്, എന്താന്നുവെച്ചാല്‍ ഇത്രപോന്ന എന്നെ തല്ലാന്‍ നിങ്ങള് പത്തു പതിനഞ്ചു പേര്‍ ഒരുമിച്ചു വന്നത് കണ്ടതോണ്ട്.."  ദൈവമേ സത്യം പറഞ്ഞാല്‍ ആ ഒരൊറ്റ ഡയലോഗ് എന്നെ അവര്‍ക്കിടയിലെ സ്റ്റാര്‍ ആക്കി. വന്നോര്‍ക്കൊക്കെ എന്നെ 'ക്ഷ' പിടിച്ചു. പിന്നെ പരസ്പരം പരിചയപ്പെട്ടു. ഒക്കെ ഒരു പത്തു മിനിട്ടിനുള്ളില്‍ തന്നെ നടന്നുവെന്നു  വേണം പറയാന്‍ .

പൂര്‍വ്വാധികം ശക്തിയോടെ ഞങ്ങള്‍ പ്രണയം തുടര്‍ന്നു. ഉച്ചയ്ക്ക് കൊണ്ട് വരുന്ന ഭക്ഷണം പരസ്പരം കൈമാറലും, ശനിയും ഞായറും ഫോണ്‍ വിളികളും, ദിവസേനയുള്ള മഞ്ച് കൈമാറ്റവും ഒക്കെയായി ദിവസങ്ങള്‍ അങ്ങനെ പോയി.. മാര്‍ച്ചിലെ അവസാന പരീക്ഷയും അതിനിടയില്‍ കഴിഞ്ഞു. അവളുടെ കുറെ നല്ല ഓര്‍മകളും ടൂര്‍ പോയ സമയത്ത് അവള്‍ എനിക്ക് സമ്മാനിച്ച കീ ചെയിനും ഒരു നല്ല ഫോട്ടോയും മാത്രം എന്റെ കയ്യില്‍ ബാക്കിയായി. 

അവസാനമായി അവള്‍ എന്നെ വിളിച്ചത് ഞാന്‍ കോട്ടയത്തെ ഒരു ബാഗ്‌ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ്. മൊബൈല്‍ അകത്തു കൊണ്ട് പോകുവാന്‍ അനുവാദമില്ലായിരുന്നു, അതുകൊണ്ട് തന്നെ സൈലന്റ് മോഡില്‍ ഇട്ട ശേഷം പുറത്തു മറ്റൊരാളെ അതേല്‍പ്പിക്കും. വൈകുന്നേരം വന്നു നോക്കും.. അങ്ങനെ നോക്കുമ്പോള്‍ ഒരു ദിവസം അവളുടെതായി 17 മിസ്സ്‌കോളുകള്‍ . തിരിച്ചു വിളിച്ചപ്പോള്‍ കിട്ടിയതുമില്ല.. പിന്നൊരിക്കലും അവളെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. പിന്നെപ്പോഴോ, ഏതോ ഒരു മെയ്‌ മാസത്തില്‍ അവളുടെ കല്യാണം കഴിഞ്ഞു എന്ന് ഞാനറിഞ്ഞു. ഒരധ്യായം അവിടെ അടഞ്ഞു. അവള്‍ക്കു വേണ്ടി ഇനി കാത്തിരിക്കേണ്ടതില്ലല്ലോ. ആ ദിവസങ്ങളില്‍ എപ്പോഴോ അവളെയോര്‍ത്തു കൊണ്ടുഞാനെന്റെ അമ്മയുടെ മടിയില്‍ കിടന്നു കരഞ്ഞുറങ്ങിയിട്ടുണ്ട്. ( എന്റെ വീട്ടില്‍ പറയാത്ത ഒരു പ്രണയവും എനിക്കിന്നുമില്ല..)

ഒരുപാട് കാലം അവളോടൊത്തുള്ള സുഖമുള്ള ഓര്‍മ്മകള്‍ എന്നോടൊപ്പമുണ്ടായിരുന്നു.. ഒരു പക്ഷെ ഇന്നും ആ ഓര്‍മ്മകള്‍ കൊണ്ടാവാം അവള്‍ എന്നെ സ്നേഹിച്ചത് തികച്ചും ആത്മാര്‍ത്ഥമായിട്ടായിരുന്നു എന്നൊരു മെസ്സേജ് എനിക്ക് മറ്റൊരാളില്‍ നിന്നും കിട്ടിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞതും.   

>San <


20 comments:

  1. ഒന്നും പറയുന്നില്ല... വായിച്ചപ്പോ ഉള്ളില്‍ ഒരു വിങ്ങല്‍.

    ReplyDelete
    Replies
    1. പ്രണയത്തിന്റെ അവശേഷിപ്പുകള്‍ എന്നും ഇത് പോലെ വിങ്ങലുകള്‍ മാത്രമാണ്.

      Delete
  2. നന്നായിട്ടുണ്ട്.. ആ കുട്ടി യഥാര്‍ത്ഥമായി സ്നേഹിച്ചല്ലോ.. ഈ പ്രണയം ഇങ്ങനെയാണ് പ്രണയം അനുഭവിക്കുംമ്പോഴും പ്രണയത്തെക്കുറിച്ച് കുറിച്ച് വായിക്കുമ്പോഴും മനസ്സില്‍ ഒരു പ്രത്യേക വീര്‍പ്പുമുട്ടല്‍ ആണ്..

    ReplyDelete
  3. നല്ല എഴുത്ത്, ഹൃദയത്തെ സ്പര്‍ശിച്ചു!

    ReplyDelete
    Replies
    1. ഇവിടം വരെ വരാനും വായിക്കാനും സമയം കണ്ടതില്‍ സന്തോഷം ..

      Delete
  4. എന്ത് പറയണം എന്നറിയില്ല... :(

    ReplyDelete
    Replies
    1. എനിക്കും അതെ.. എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയാതെയായി.. :(

      Delete
  5. എനിക്കും അതെ.. എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയാതെയായി.. :(

    ReplyDelete
  6. എന്റെ സംഗീത്,വിഷമികേണ്ട കഴിഞ്ഞത് കഴിഞ്ഞു,മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണല്ലോ ,നമ്മള്‍ ആഗ്രഹിക്കുന്നതു പോലെ എല്ലാ കാര്യത്തിലും ജീവിതം മാറില്ല,എല്ലാം ദൈവ നിശ്ചയം എന്നു കരുതി സന്തോഷത്തോടെ ജീവിക്കുക,ബാക്കിയെല്ലാം, ദൈവം തന്നോളും,ഒരു കൊച്ചു കുട്ടി നടക്കാന്‍ പഠിക്കുനത് വീണും നിരങ്ങിയും ഒക്കെ അല്ലെ, പലപോഴും നമ്മള്‍ സ്നേഹിക്കാന്‍ പഠിക്കുന്നത് ഇങ്ങനെ ചില നഷ്ടങ്ങളും കഷ്ട്ടങ്ങളും ഒക്കെ വന്നു കഴിയുമ്പോള്‍ ആണ് ,ഹൃദയം തുറന്ന എഴുത്ത് ഹൃദയത്തിലേക്ക് ചെല്ലും :) ഈ തുറന്നു പറച്ചിലിന് എന്റെ ആശംസകള്‍ !!!

    ReplyDelete
    Replies
    1. ഇനിയും കുറച്ചു തുറന്നു പറച്ചിലുകള്‍ വരുന്നുണ്ട് ട്ടോ.. എവിടെത്തും എന്ന് കണ്ടറിയണം.

      Delete
  7. Replies
    1. കള്ള കാമുകാ എന്ന് വിളിക്കുന്നതാവും നന്നാവുക..

      Delete
  8. രണ്ട് മൂന്ന് ദിവസമായി സംഗീത് പ്രണയത്തിൽ തൂങ്ങി കിടപ്പാണല്ലോ?

    നഷ്ട പ്രണയങ്ങൾ എപ്പോഴും മനസിൽ ഒരു വിള്ളലുണ്ടാക്കും.

    എഴുത്തിൽ പ്രതിഫലിപ്പിച്ച പ്രണയം അനുവാചകരെ അനുഭവിപ്പിക്കാൻ കഴിഞ്ഞു.

    ഒന്ന് രണ്ട് അക്ഷരപ്പിശാചുകളെ കണ്ടു.... സംഗീതിൽ നിന്ന് അത് പ്രതീക്ഷിച്ചില്ല ;)

    ആശംസകൾ

    ReplyDelete
    Replies
    1. എവിടെയാ ഇക്കാ അക്ഷര പിശക് കണ്ടത്? പറഞ്ഞു തരൂ തിരുത്തട്ടെ..

      Delete
    2. പൂര്‍വ്വാദികം = പൂർവ്വാധികം

      ഒറ്റ നോട്ടത്തിൽ ഇതേ കണ്ടുള്ളൂ, പക്ഷെ വെറെയും ഉണ്ട്

      Delete

    3. തിരുത്തിയിട്ടുണ്ട് ട്ടോ.. ഞാന്‍ പിന്നെയും കുറെ തിരഞ്ഞെങ്കിലും വേറെ തെറ്റുകള്‍ കാണാന്‍ പറ്റുന്നില്ല. കണ്ടാല്‍ പറയുക. 50 പൈസേടെ മുട്ടായി വാങ്ങി തരുന്നതായിരിക്കും.

      Delete
  9. ഹാ...NDF എപ്പിസോഡ് വളരെ നന്നായി...പിന്നെ..പ്രണയ നഷ്ട്ടം വായിച്ചിട്ട് പക്ഷെ സന്ഗീതിനോട് സഹതാപം ഒന്നും തോന്നിയില്ല...
    "കമ്പിനിക്ക് നീയും ഉണ്ടല്ലേ അളിയാ " എന്ന് പറഞ്ഞു ഷോള്‍ടറില്‍ കയ്യിടാന്‍ തോന്നുന്നു....
    പോട്ടെ ന്നെ...വിട്ടു കല... :)

    ReplyDelete
    Replies
    1. "വിട്ടു കളാ" എന്ന് ട്ടോ..

      Delete
  10. അപ്പൊ ഇതാണ് ആ സാമ്യത. നന്നായി.വേറൊന്നും പറയാനില്ല. ഈ തോണി ഞാനും തുഴഞ്ഞിട്ടുണ്ട്.

    ReplyDelete