Pages

"കത്തി" - സിനിമാ നിരൂപണം പോലെ എന്തോ ഒന്ന്...

"കത്തി" - ദീപാവലി വെടിക്കെട്ട് 
'തുപ്പാക്കി ഒരു 'കത്തി'പ്പടമല്ലാ' എന്ന് പറഞ്ഞ് കൊണ്ടാണ് സിനിമാ നിരൂപണ വിദഗ്ദ്ധനായ പ്രവ്യേട്ടന്‍ റിവ്യൂ എഴുതിയത്.. അത് മുരുഗദോസ് കാണുകയോ കേള്‍ക്കുകയോ ചെയ്തതിനാലാവണം വിജയുമൊത്തുള്ള അടുത്ത സിനിമയ്ക്ക് 'കത്തി' എന്ന പേര് വെച്ചത്. 
തുപ്പാക്കിക്ക് ശേഷം വിജയ്‌ നായകനായി ARM അണിയിച്ചൊരുക്കിയ കത്തിയും ഒരു കത്തിപ്പടമല്ല. കൂടുതല്‍ വിശേഷങ്ങളിലേക്ക് കടക്കും മുന്‍പേ ഒരു കാര്യം തീര്‍ത്ത് പറയാം.. ഒരു സാധാരണ തമിഴ് സിനിമാ പ്രേക്ഷകന് വല്ല്യ തലവേദനകള്‍ ഇല്ലാതെ തന്നെ രണ്ടു വട്ടം കാണാവുന്നതും ഇളയദളപതിയുടെ ആരാധകര്‍ക്ക് നാല് വട്ടം കാണാവുന്നതുമായ ചിത്രമാണ് 'കത്തി'.
പതിവ് വിജയ്‌ സിനിമകള്‍ പോലെ താരത്തെ കാണിക്കുമ്പോള്‍ പൂക്കള്‍ വര്‍ഷിക്കുന്നതും മാസ് ബില്‍ഡ് അപ്പ് കൊടുക്കുന്നതും ആകാശത്തില്‍ നിന്ന് ഭൂമിയിലേക്ക് പറന്നിറങ്ങുന്നതുമൊന്നും കത്തിയില്‍ ഇല്ല. എന്നാല്‍ യുക്തിയെ മാറ്റി നിര്‍ത്തി കാണേണ്ട രംഗങ്ങള്‍ അവിടവിടെയായി ഉണ്ട് താനും. കതിരേശനായും ജീവാനന്ദമായും വിജയ്‌ തന്‍റെ റോള്‍ ഭംഗിയാക്കി.. തുപ്പാക്കിയില്‍ കണ്ടത് പോലെ വിജയ്‌ എന്ന 'മാസ് ഹീറോ'യെ മാറ്റി നിര്‍ത്തി, വിജയ്‌ എന്ന നടനെ ഉപയോഗിക്കാന്‍ ഇത്തവണയും മുരുഗദോസിന് കഴിഞ്ഞിട്ടുണ്ട്. ട്രൈലര്‍ കണ്ടവര്‍ ചെറുതായെങ്കിലും ഊഹിച്ച കഥ തന്നെയാണ് കത്തിയില്‍ .. ഒരു മള്‍ട്ടി നാഷണല്‍ കമ്പനി ഒരു ഗ്രാമത്തില്‍ ഫാക്ടറി തുടങ്ങാന്‍ ശ്രമിക്കുകയും ജീവാനന്ദം അതിനെ എതിര്‍ക്കുന്നതും ഒടുവില്‍ എല്ലാ സിനിമകളും പോലെ വിജയം നായകന്‍റെ ഭാഗത്ത് തന്നെയാവുന്നതുമാണ് സിനിമയെങ്കിലും.. വെട്ടിക്കുറയ്ക്കാവുന്ന പത്ത് പതിനഞ്ച് മിനുട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ അവസാനം വരെ കണ്ടിരിക്കാവുന്ന എന്തൊക്കെയോ കഥയിലുണ്ട്.
കഥ.. ഹ്മം.. കഥ.. പലതരത്തില്‍ അവതരിപ്പിക്കപ്പെട്ടതാണെങ്കില്‍ കൂടിയും സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം ഈ സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈയൊരു വിഷയം രണ്ടേമുക്കാല്‍ മണിക്കൂര്‍ വലിച്ച് നീട്ടണമായിരുന്നോ എന്ന ചോദ്യം വന്നേക്കാമെങ്കില്‍ കൂടിയും ഒരു ശരാശരി പ്രേക്ഷകന് ദഹിക്കുന്ന വിധത്തില്‍ സംവിധായകന്‍ കഥ പറയുന്നുണ്ട്. പ്രതീക്ഷിക്കാത്ത നേരത്ത് മുരുഗദോസിന്റെ കാമിയോ അപ്പിയറന്‍സും, അങ്ങാടിയിലെ ജയനെ അനുസ്മരിപ്പിക്കുന്ന ഡയലോഗും മലയാളിപ്രേക്ഷകര്‍ക്ക് ഹരം നല്‍കും.
നായിക.. ?? ചിത്രത്തില്‍ റൊമാന്റിക് ട്രാക്ക് കൊണ്ട് പോകുന്നതിന് വേണ്ടി മാത്രം ഒരു നടി ഉണ്ട് ( സാമന്ത).. പക്ഷേ, അത് കൊണ്ട് മാത്രം നായിക എന്നൊന്നും പറയാന്‍ പറ്റില്ല.. ഇടയ്ക്കിടയ്ക്ക് പാട്ടിനും ഒരു പൊടിയ്ക്ക് ഗ്ലാമറിനും വേണ്ടി മാത്രം ഒരാള്‍ .. അത്രേ ഉള്ളൂ.. സതീഷ്‌ അവതരിപ്പിച്ച രവി ചിരിയ്ക്കുള്ള വക നല്‍കുന്നുണ്ട്. ആദ്യാവസാനം ചിത്രത്തില്‍ ദളപതിയോടൊപ്പം നിറഞ്ഞ് നില്‍ക്കുന്നുമുണ്ട്.
വില്ലനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ഫൈറ്റ് .. ഈ ചിത്രത്തില്‍ ഇല്ല എന്നത് എന്നെപ്പോലെയുള്ള പ്രേക്ഷകരെ നിരാശപ്പെടുത്തും. എന്നാല്‍ വില്ലത്തരം നല്ലരീതിയില്‍ അവതരിപ്പിക്കാന്‍ നീലിന് കഴിഞ്ഞിട്ടുണ്ട്. സുന്ദരനായ വില്ലന്‍ ഇത്തവണയും ചിലരുടെ മനസ്സ് കീഴടക്കുമെന്ന് പറയാതെ വയ്യ.
രണ്ടു കാര്യങ്ങള്‍ 'കത്തി'യില്‍ എടുത്ത് പറഞ്ഞേ മതിയാകൂ..
സംഘട്ടനരംഗങ്ങളും Cinematography യും. മികച്ച രീതിയില്‍ ചലിപ്പിച്ച ക്യാമറയും Power packed Action രംഗങ്ങളും ബോക്സ് ഓഫീസില്‍ കത്തിക്ക് നല്ല മൈലേജ് നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആക്ഷന്‍ രംഗങ്ങള്‍ മാത്രമായി ഒന്നോ രണ്ടോ വട്ടം വേറെയും കാണാം.. തുടക്കത്തിലും ഇന്‍റര്‍വല്‍ പഞ്ചിലുമൊക്കെ 'തുപ്പാക്കി പ്രേതം' ഉള്ളത് ചിലര്‍ക്കെങ്കിലും ദഹിക്കാതിരിക്കാനിടയുണ്ട്.
അനിരുദ്ധിന്‍റെ ബാക്ക്ഗ്രൌണ്ട് മ്യൂസിക് ചിലയിടങ്ങളില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സിനിമയ്ക്ക് മുന്‍പ് റിലീസ് ചെയ്ത തീം മ്യൂസിക്കിനേക്കാള്‍ എനിക്ക് മികച്ചത് എന്ന് തോന്നിയത് സിനിമയില്‍ ഉപയോഗിച്ച തീമാണ്. എടുത്ത് പറയേണ്ട ചില സീനുകള്‍ ഞാന്‍ പറയാതെയിരിക്കുന്നത് കാണുന്നവര്‍ക്ക് സസ്പെന്‍സ് ഉണ്ടാകില്ല എന്ന കാരണം കൊണ്ടാണ്..
ആകെ മൊത്തം ടോട്ടലായി പറഞ്ഞാല്‍.. രാത്രി നേരത്തെ കിടന്നുറങ്ങി, ഏഴരവെളുപ്പാന്‍കാലത്ത്‌ പ്രിയതമയോട് മൊബൈലില്‍ കിന്നാരം പറഞ്ഞിരിക്കേണ്ട നേരത്ത് അലാറം വെച്ചെഴുന്നേറ്റ് അമ്മയെ കൊണ്ട് മാഗി നൂഡില്‍സ് ഉണ്ടാക്കിച്ച് 70 രൂപയ്ക്ക് പെട്രോളും അടിച്ച് അരമണിക്കൂര്‍ ഡ്രൈവ് ചെയ്ത് വന്ന്, തലേദിവസം 165 രൂപ കൊടുത്ത് റിസര്‍വ് ചെയ്ത് വെച്ച ടിക്കറ്റ് എടുത്ത് മൂന്ന് മണിക്കൂറോളം നേരം ഫിലിം സിറ്റിയിലെ തണുപ്പില്‍ ഇരുന്ന് ആസ്വദിച്ച 'സില്‍മ' എനിക്കിഷ്ടായി.. വല്ല്യ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ പോയാല്‍ കുടുംബത്തോടെ ഇരുന്ന് കാണാവുന്ന ഒരു Neat Family Entertainer....... 
‪#‎Kaththi‬ review, My rating 3.5/5

സമ്മതം.

അരുതുന്നതിനും അരുതാത്തതിനു-
മിടയില്‍ അനുമതിയുടെ നൂല്‍പ്പാലം..
അതിനക്കരെയെത്താന്‍ അരുമയിണക്കിളിയുടെ
ചുംബനം കൊണ്ടൊരു സമ്മത പത്രം.. 

നം കാതല്‍ നിജം

നീ പേസാമല്‍ പേസും വാര്‍ത്തൈകള്‍ 
എനക്കാകെ നീ പാര്‍ക്കും കാഴ്ച്ചികള്‍
സൊല്ലാമല്‍ പുരിയവെക്കും ഉന്‍നിനൈപ്പുകള്‍
കണ്ണാലെ തെരിയവെക്കും ഉന്‍സിരിപ്പുകള്‍ 
എങ്കിട്ടെ സൊല്‍റതെന്ന തെറിയുമാ... ?? 

വാഴ് വെല്ലാം മായമെണ്ട്ര് സൊന്നാലും
കാഴ്ച്ചിയെല്ലാം പൊയ്യെണ്ട്ര് വന്താലും 
നം നെഞ്ചില്‍ ഉയിരിരിക്കും വരൈ നം-
കാതല്‍ മട്ട്രും നിജം നിജം നിജം യെണ്ട്ര്താന്‍ ... <3 span="">

-San- 

നീ വിട പറയുമ്പോള്‍ ...

ഒരുവേള യാത്ര ചൊല്ലി നീ പിരിയുന്ന നേര-
മെന്‍ ഹൃദയം പിടയുമെന്ന് ചൊല്ലാന്‍ 
മുഖപുസ്തകത്താളില്‍ നാല് വരി വേണ-
മായിരുന്നുവെങ്കിലും 
ഇന്നതിനാവശ്യമെന്താണ് പെണ്ണേ.. നീ 
വിട പറയുന്നതെന്‍ ഹൃദയവുമായല്ലോ..!!

മറക്കാന്‍ കഴിയുന്നതെങ്കില്‍ നീ മറക്കുക
മറക്കാന്‍ കഴിയുന്നതല്ല ഞാന്‍ നല്‍കിയതെങ്കിലും
മറക്കുവാന്‍ വേണ്ടി മാത്രമോര്‍മ്മപ്പെടുത്താന്‍
മറയില്ലാത്തൊരു ഹൃദയം നിന്നോട് കൂടെയുണ്ട്..!!

പട്ടം പോലെ..

പട്ടം പോലെയാവണമെനിക്ക്
ഒരു സ്നേഹചരടില്‍ കോര്‍ത്ത് 
ആര്‍ക്കും നിയന്ത്രിക്കാവുന്ന പട്ടം
ഉയരങ്ങളിലേക്കും അത്യുന്നതങ്ങളില്‍ നിന്ന് 
താഴേക്കും എത്തിക്കാന്‍ കഴിയുന്ന 
ഒരു സ്നേഹചരടാല്‍ കോര്‍ത്ത പട്ടം. 
ഒരു പരിധി വരെ ഇപ്പോഴും അങ്ങനെയാണ്
നൂലറ്റം പിടിച്ചിരിക്കുന്ന കൈകള്‍ക്ക് 
വിറയലുണ്ടെന്ന് മാത്രം.. 

എന്ന് കരുതി എനിക്കെന്‍റെ കടമ മറക്കാന്‍കഴിയില്ലല്ലോ.. പട്ടം പറന്നുയരാനുള്ളതാണ്നൂലറ്റം പിടി വിട്ടാലും ആ സ്നേഹചരടുംചേര്‍ത്ത് പിടിച്ചുകൊണ്ടു പറക്കുവാനേകഴിയൂ.. അതേ പഠിച്ചിട്ടുള്ളൂ..വഴിയില്‍ ഒട്ടേറെ തടസ്സങ്ങള്‍ കാണുംഎന്നാല്‍ പ്രതിബന്ധങ്ങളെ തരണംചെയ്തു ഒന്നുകൂടി ഉയര്‍ന്നു കഴിഞ്ഞാല്‍പിന്നെ ആകാശം മാത്രം ബാക്കിയാകും
പിന്നെ കാറ്റിന്‍റെ മാത്രം താളത്തില്‍അലഞ്ഞലഞ്ഞ് ... ഒടുക്കം ഒരുകുളിര്‍മഴയോടൊപ്പം പതിയെതാഴോട്ട് വന്ന് മണ്ണില്‍അലിഞ്ഞു തീരണം... അപ്പോഴുംആ സ്നേഹചരട് ഞാനെന്നപട്ടത്തോട് കൂടെയുണ്ടാകും...