Pages

ഒരു നോട്ടു കീറിയ കഥ

VHSE യില്‍ പഠിക്കുന്ന സമയം, അല്ലെങ്കിലും ഹോം വര്‍ക്ക്‌ ചെയ്യാന്‍ എനിക്ക് നല്ല മടിയാ.. എന്തെങ്കിലും കാരണം പറഞ്ഞു തല്ലു കിട്ടാതെ അങ്ങനെ ഒഴിഞ്ഞു മാറി നടക്കും. Accountancy & Management രണ്ടും ഞങ്ങളുടെ പ്രിയപ്പെട്ട സതീഷ്‌ സാറിന്‍റെ സബ്ജെക്ട്സാണ്. മിക്കവാറും എന്തെങ്കിലും ഒരു ഹോം വര്‍ക്ക്‌ അദ്ദേഹം തരാതിരിക്കില്ല. ഇതൊക്കെ ചെയ്യാന്‍ നിന്നാല്‍ എന്‍റെ പണി പോകും. ദിവസവും വൈകിട്ട് വീടിനടുത്തുള്ള ഒരു റൊട്ടി കമ്പനിയില്‍ ബ്രെഡ്‌ പാക്കിംഗ് ജോലിക്കായി പോകാറുണ്ടായിരുന്നു, നാല്‍പ്പത് രൂപ കൂലി കിട്ടും. തിരിച്ചു വരുമ്പോള്‍ പന്ത്രണ്ടു മണിയെങ്കിലുമാകും പിന്നെ ഹോം വര്‍ക്ക്‌ ചെയ്തു കിടക്കാന്‍ എനിക്കെന്താ വട്ടാണോ?


പന്ത്രണ്ടു മണിക്ക് വന്നു കിടന്നിട്ടു രാവിലെ അഞ്ചു മണിക്കെഴുന്നേല്‍ക്കാനും എനിക്ക് വട്ടില്ല..  അതുകൊണ്ട് തന്നെ എന്‍റെ എല്ലാ ഹോം വര്‍ക്കും ദിവസവും ചെയ്തു തന്നിരുന്നത് എന്‍റെ പ്രിയപ്പെട്ട 2 പെണ്‍സുഹൃത്തുക്കള്‍ ആയിരുന്നു. ജംഷീനയും ദിവ്യയും. എന്തെങ്കിലും മിഠാ യി വാങ്ങി കൊടുത്താല്‍ കാര്യം നടക്കും. എന്നാല്‍ ഒരാള്‍ എഴുതുന്നത്‌ മറ്റേയാള്‍ക്ക് അത്ര ഇഷ്ടമല്ല. എന്താന്നറിയില്ല അതങ്ങനാണ്..

ദിവസങ്ങള്‍ കുറെ കടന്നു പോയി. പെട്ടന്നൊരു ദിവസം ജംഷിക്ക് ഒരു ബോധോദയം..   എന്താ? എന്നെ നന്നാക്കാന്‍.. ഒരു ദിവസം അവള്‍ പറഞ്ഞു ഇനി മുതല്‍ നോട്ട് എഴുതി തരില്ലാന്ന്. ഞാന്‍ പറഞ്ഞു എനിക്കെഴുതി തരാന്‍ ദിവ്യയുണ്ടെന്ന്, എന്നാല്‍ പിന്നെ അവളെ കൊണ്ടും എഴുതിക്കില്ലാ എന്നായി ജംഷി.  ന്‍റെ ദൈവേ ഒന്നും പറയണ്ട.. രണ്ടു പേരെയും മടുപ്പിക്കാന്‍ പറ്റാത്ത അവസ്ഥ. ദിവ്യയെ തീരെയും മടുപ്പിക്കാന്‍ പറ്റില്ല കാരണം ഞാന്‍ കണ്ട അന്ന് മുതല്‍ പ്രണയത്തില്‍ വീണു പോയതാണ് അവളോട്‌.., തിരിച്ചു പ്രേമിക്കില്ല എന്നവള്‍ തീര്‍ത്തു പറഞ്ഞു.. പിന്നെ അടുത്ത അടവ് നല്ല സുഹൃത്താക്കുക എന്നതാണ്. 

അങ്ങനെയിരിക്കെ സര്‍ ഒരു ഹോം വര്‍ക്ക്‌ തന്നു.. സാമാന്യം സമയമെടുത്ത്‌ ചെയ്യേണ്ട ഒന്ന്. എനിക്കാണെങ്കില്‍ തീരെ സമയമില്ല.. ദിവ്യ തന്നെ ചെയ്യേണ്ടി വന്നു അതും. ആ നോട്ട് എഴുതി കൊണ്ടിരിക്കുമ്പോള്‍ ജംഷി വന്നു എന്‍റെ നോട്ട് ദിവ്യയുടെ കയ്യില്‍ നിന്നും വാങ്ങി കൊണ്ടുപോയി. ഇനി മേലാല്‍ എനിക്ക് വേണ്ടി എഴുതരുതെന്നും പറഞ്ഞു. സര്‍ ക്ലാസ്സില്‍ വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആണ് ജംഷി ഈ പണി ഒപ്പിച്ചത്.  ഞാന്‍ ജംഷിയുടെ അടുത്തുപോയി കയ്യും കാലും പിടിച്ചു നോട്ട് തിരിച്ചു കൊടുക്കാന്‍ പറഞ്ഞു.. അവള്‍ സമ്മതിച്ചില്ല.. ഒടുവില്‍ അവള്‍ തന്നെ നോട്ട് എഴുതിക്കോളാം എന്ന് പറഞ്ഞു, പക്ഷെ ദിവ്യയെ വേദനിപ്പിച്ചിട്ടു എനിക്കൊന്നും പറ്റില്ലായിരുന്നു. ഞാന്‍ പറഞ്ഞു ദിവ്യയെ കൊണ്ട് എഴുതാന്‍ സമ്മതിക്കാത്ത നോട്ട് എനിക്കിനി വേണ്ട എന്ന് പറഞ്ഞു. അതില്‍ ഇനി ആരെങ്കിലും എഴുതിയാല്‍ കീറി മുറിച്ചുകളയും എന്നും പറഞ്ഞു.. (എന്‍റെ നോട്ട്)

ഇതൊന്നും കാര്യമാക്കാതെ ജംഷി എന്‍റെ നോട്ടെഴുതി തുടങ്ങി.. എനിക്കാണെങ്കില്‍ നല്ല ദേഷ്യം വന്നു . (അന്നൊക്കെ പിന്നെ ദേഷ്യം വരാന്‍ വല്ല്യ കാരണങ്ങള്‍ ഒന്നും വേണ്ടാ.. ഇപ്പോഴും.. ;)  ) ഞാനാ നോട്ടെടുത്തങ്ങ് കീറി കളഞ്ഞു.. അങ്ങനെ ചെയ്തത് ജംഷിക്ക് തീരെ ഇഷ്ടായില്ലാ എന്ന് മാത്രല്ല അവള്‍ കരയാനും തുടങ്ങി. പെണ്ണുങ്ങളുടെ കരച്ചിലിന്‍റെ കാര്യം പറയണ്ടല്ലോ എങ്ങനെ ഇതൊന്നു നിര്‍ത്തും എന്നാലോചിച്ചിട്ട് ഒരെത്തും പിടിയും ഇല്ല. കാര്യങ്ങളൊക്കെ കൈവിട്ടുപോയിരിക്കുന്നു.

നോട്ടു കീറിയപ്പോള്‍ ദിവ്യയ്ക്കും ടെന്‍ഷന്‍ ആയി.. എനിക്ക് മാത്രം നോട്ടിന്‍റെ കാര്യത്തില്‍ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഞാന്‍ ജംഷിയുടെ കൂടെ ഇരുന്നു കുറെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പൊന്നേ, തേനേ, മാങ്ങേ എന്നൊക്കെ വിളിച്ചിട്ടും നോ ഫലം.... :( അവളെക്കാളും ദിവ്യയ്ക്ക് പ്രാധാന്യം കൊടുത്തതില്‍ ആയിരുന്നു ആ കരച്ചില്‍ എന്ന് കുറെ കാലത്തിനു ശേഷം എന്നോട് പറഞ്ഞു. (അല്ലെങ്കിലും കീറിയത്  എന്‍റെ നോട്ടല്ലെ..! അവളെന്തിന് കരയണം.. :/ )

പെട്ടന്നാണ് സര്‍ ക്ലാസ്സില്‍ കയറി വന്നത്.. ഞാന്‍ വേഗം എന്‍റെ ബെഞ്ചിലേക്കോടി. ഞാന്‍ മുന്നില്‍ നിന്നും  രണ്ടാമത്തെ ബെഞ്ചിലാണ് ഇരിക്കാറുള്ളത്..  എന്നാലെ ഇടതു വശത്ത് ഫ്രന്‍റ് ബെഞ്ചില്‍ ഇരിക്കുന്ന ദിവ്യയെ ശരിക്കും കാണാന്‍ പറ്റൂ. അവള്‍ക്കിതൊന്നും ഇഷ്ടമല്ല. എങ്കില്‍ കൂടിയും.. ;)  സര്‍ ക്ലാസ്സില്‍ വന്നയുടന്‍ ആദ്യം ശ്രദ്ധിച്ചത് ജംഷിയുടെ കരച്ചിലായിരുന്നു. അവളോട്‌ ചോദിച്ചപ്പോള്‍ തലവേദന കൊണ്ടാണെന്ന് പറഞ്ഞു.. ഞാന്‍ ഒരു  ദീര്‍ഘ നിശ്വാസം വിട്ടു, സമാധാനപൂര്‍വ്വം അവിടെ ചാരി ഇരുന്നു. സര്‍ ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും പിന്നില്‍ നിന്നും ഏങ്ങലടി കുറച്ചു കൂടുതലായി.. സര്‍ ജംഷിയെ വിളിച്ചു കാര്യം ചോദിച്ചു, എന്നാല്‍ അവള്‍ പറഞ്ഞ 'തലവേദന കളവ്' സാര്‍ കണ്ടുപിടിച്ചു. അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു മുബ്സിന , അവളെ വിളിച്ചു കാര്യം ചോദിച്ചു..
മുബ്സിന സാറിന്‍റെ അടുത്ത് ചെന്ന് നിന്ന്  എന്നെ തിരിഞ്ഞൊന്നു നോക്കി, മൌനം സമ്മതം എന്നപോലെ ഞാന്‍ മനസ്സാ അനുവാദം കൊടുത്തു സത്യം പറയാന്‍... പിന്നൊന്നും നോക്കീലാ മുബ്സിന വിസ്തരിച്ചു കാര്യം പറഞ്ഞു കൊടുത്തു.. സര്‍ ഒരു നിമിഷം മൌനിയായി അവിടിരുന്നു. മുബ്സിനയോടു സീറ്റില്‍ പോയിരിക്കാന്‍ പറഞ്ഞു.. എന്‍റെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെ എല്ലാവരോടും Accountancy നോട്ട് മേശപ്പുറത്തു കൊണ്ടുവെക്കാന്‍ പറയേം ചെയ്തു.

ഇനിയാണ് ട്വിസ്റ്റ്‌. എല്ലാവരും ഒന്നൊന്നായി നോട്ട് ബുക്കുകള്‍ സാറിന്‍റെ മുന്‍പില്‍ കൊണ്ടുപോയി വെച്ചു. അപ്പോഴൊക്കെ ഈ സംഭവം അറിയുന്നവര്‍ എല്ലാം എന്നെ മിഴിച്ചു നോക്കി ഇരിക്ക്യായിരുന്നു. എല്ലാവരുടെയും നോട്ട് ബുക്കുകള്‍ മേശയില്‍ എത്തിയപ്പോള്‍ ഒടുവിലായി ഈയുള്ളവനും ഒരു നോട്ട് ബുക്ക്‌ അവിടെ കൊണ്ട് പോയി വച്ചു. ഒരു നിമിഷം സാറിന്‍റെ മുഖത്തും ഒരു അത്ഭുതം വിടരുന്നത് ഞാന്‍ കണ്ടിരുന്നു.

എന്‍റെ നോട്ടെടുത്ത് നോക്കി സാര്‍ ചോദിച്ചു "അപ്പോള്‍ നീയേത് നോട്ടാണ് കീറിയത് ?" 
ഞാന്‍  "എന്‍റെ കയ്യിലൊരു റഫ് നോട്ടുണ്ടായിരുന്നു, എല്ലാം വെറുതെ എഴുതിനോക്കാന്‍"
 ബ്രേക്കിട്ട പോലെ ജംഷിയുടെ കരച്ചില്‍ നിന്നു, ദിവ്യയുടെ മുഖത്തും ചിരി, സാറിനും ആശ്വാസം. :) 

ഇനി നോട്ടിനു  പുറകിലെ സത്യം പറയാം.

ഹോം വര്‍ക്ക്‌ ചെയ്യാത്ത ഞാന്‍ എല്ലാ നോട്ടിനും ഒരു Substitute കയ്യില്‍ കരുതും. ക്ലാസ്സ്‌ കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ആദ്യ പണി നോട്ടുകള്‍ പകര്‍ത്തിയെഴുതല്‍ ആയിരുന്നു. ഇല്ലെങ്കില്‍ ജംഷി പറഞ്ഞ പോലെ മാര്‍ക്ക് വരുമ്പോള്‍ എനിക്കൊന്നും ഉണ്ടാവില്ല.. എക്സാമിന് ജംഷിയേക്കാളും ദിവ്യയെക്കാളും മാര്‍ക്ക് വേണമെന്നും എനിക്ക് നിര്‍ബന്ധമായിരുന്നു. അതിനാല്‍ എപ്പോഴത്തെയും പോലെ എന്‍റെ ഒരു മുന്‍കരുതല്‍ ആയിരുന്നു ഈ നോട്ടെഴുത്ത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ അന്ന് ആ നോട്ടും ക്ലാസ്സില്‍ കൊണ്ടുവന്നത്.  പത്തില്‍ പഠിക്കുമ്പോള്‍ മുതല്‍ എന്‍റെ ഒരു പഠന മാര്‍ഗ്ഗമാണ് ഈ ഡബിള്‍ നോട്ടെഴുത്ത്.  കാര്യങ്ങള്‍ വീണ്ടും വീണ്ടും എഴുതുന്നതു പെട്ടെന്ന് മനസ്സില്‍ നില്‍ക്കാനും പഠിക്കാനും സഹായിക്കും എന്നാരോ പറഞ്ഞതിന് ശേഷമായിരുന്നു ഈ പണി തുടങ്ങിയത്.

എന്തായാലും അന്നത്തോടെ എന്‍റെ ഇരട്ടത്താപ്പ് നയം എല്ലാരും കണ്ടെത്തി, പിന്നെ അധികമാരും നോട്ടെഴുതി തരാനും മറ്റും നിന്നിട്ടില്ല. ഞാന്‍ അങ്ങനെ സുഖിക്കണ്ട എന്ന് വിചാരിച്ചിട്ടായിരിക്കും.. ദിവ്യയ്ക്ക് എന്നെ സഹായിക്കുന്നതിന് ചെറിയ ചീത്ത കേട്ടു. കരഞ്ഞത് കൊണ്ട് ജംഷിയെ മാത്രം സാര്‍ ഒന്നും പറഞ്ഞില്ല.  

വൈകിട്ട് ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ജംഷിക്ക് ഒരു Munch വാങ്ങി കൊടുത്തിട്ടാണ് ആ വിഷയം ഞാന്‍ അവസാനിപ്പിച്ചത്. ഇന്നും ഓര്‍ക്കുമ്പോള്‍ പഴയ കൂട്ടുകാരെയൊക്കെ കാണാനും ചില കുഞ്ഞു കുഞ്ഞു വികൃതികള്‍ ഒക്കെ കാണിക്കാനും ഒരാഗ്രഹം.

ഒരു നോട്ടു കീറിയ കഥ ഇവിടെ തീരുകയാണ്. കഥയിലെ പേരുകളും സന്ദര്‍ഭങ്ങളും സത്യമാണ്, ജീവിതത്തിലെ കുറെ നല്ല നിമിഷങ്ങള്‍ എനിക്കായി സമ്മാനിച്ച ദിവ്യക്കും ജംഷിക്കും ഇത് സമര്‍പ്പിക്കുന്നു..